ദൈവം


ഏകദൈവ വിശ്വാസമാണ് (തൗഹീദ്‌) ഇസ്‌ലാമിലെ അടിസ്ഥാന തത്വം. ദൈവത്തിന് അറബി ഭാഷയിലുപയോഗിക്കുന്ന പദമാണ് അല്ലാഹു എന്നത്. അറബി ഭാഷയില്‍ ഈ പദത്തിന് ഒരു ലിംഗരൂപമോ ബഹുവചനരൂപമോ ഇല്ല. അറബി വാക്കായ അല്‍ (the), ഇലാഹ്‌ (ആരാധ്യന്‍) എന്നിവയില്‍ നിന്നാണിത് രൂപപ്പെട്ടത് എന്ന് ഭൂരിപക്ഷം ഭാഷാ പണ്ഡിതരും കരുതുന്നു. മറ്റു ചില പണ്ഡിതര്‍ ഈ വാക്ക് അരാമായ ഭാഷയിലെ ‘അലാഹാ’ എന്ന പദത്തില്‍നിന്നും ഉരുത്തിരിഞ്ഞതാണെന്ന പക്ഷക്കാരാണ്. ഖുര്‍‌ആനില്‍ ദൈവത്തെ സൂചിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പദം അല്ലാഹു എന്നാണ്. അറബ് വംശജരായ ക്രൈസ്തവരും യഹൂദരും അല്ലാഹു എന്നു തന്നെയാണ് ദൈവത്തെ വിളിക്കുന്നത്[7]. ക്രൈസ്തവരും യഹൂദരും ആരാധിക്കുന്ന അതേ ദൈവമായിത്തന്നെയാണ് ഖുര്‍‌ആനില്‍ ദൈവത്തെ പരിചയപ്പെടുത്തുന്നതെങ്കിലും ക്രൈസ്തവരുടെ ത്രിയേകത്വ വിശ്വാസം ഖുര്‍‌ആന്‍ തള്ളിക്കളയുന്നു. അബ്രഹാം, മോശെ തുടങ്ങിയ പ്രവാചകരെപ്പോലുള്ള ഒരു പ്രവാചകനാണ് യേശു, മുഹമ്മദ് തുടങ്ങിയവര്‍ എന്നാണ് ഖുര്‍‌ആന്‍ പഠിപ്പിക്കുന്നത്. ഖുര്‍‌ആനിലെ ഒരു അദ്ധ്യായത്തില്‍ ദൈവത്തെപ്പറ്റി വിശദീകരിക്കുന്നത് ഇപ്രകാരമാണ്: “...ദൈവം ഏകനാണ്, അവന്‍ ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാണ്, അവന്‍ ജന്മം നല്‍കിയിട്ടില്ല, ജനിച്ചിട്ടുമില്ല, അവന് തുല്യനായി ആരും തന്നെയില്ല.”[8]

മുഹമ്മദ് നബി

മുഹമ്മദ് എന്ന വാക്ക് - അറബി കാലിഗ്രാഫിയില്‍ബഹുദൈവാരാധകരായ അറബികള്‍ക്കിടയില്‍ ക്രി.വ. 571-ലാണ് മുഹമ്മദ് നബി ജനിക്കുന്നത്. അദ്ദേഹം ജനിക്കുന്നതിനു രണ്ടുമാസം മുന്നേ പിതാവായ അബ്ദുള്ളയും ആറ് വയസുള്ളപ്പോള്‍ മാതാവായ ആമിനയും മരിച്ചു പോയി. പിന്നീട് അദ്ദേഹത്തെ വളര്‍ത്തിയത് മുത്തച്ഛനായ അബ്ദുല്‍ മുത്തലിബായിരുന്നു. എട്ടാം വയസ്സില്‍ മുത്തച്ഛന്റെ വിയോഗത്തോടെ മാതുലനായ അബു താലിബ് സംരക്ഷണം ഏറ്റെടുത്തു. നബിക്ക് ചെറുപ്പത്തില്‍ അക്ഷരാഭ്യാസം ലഭിച്ചിരുന്നില്ല എന്ന് വിശ്വസിക്കുന്നു. 25-ആമത്തെ വയസ്സില്‍ അദ്ദേഹം സമ്പന്നയും വിധവയുമായ ഖദീജയുടെ വ്യാപാരശാലയില്‍ ജോലി നോക്കുകയും പിന്നീട് ഖദീജയെ വിവാഹം കഴിക്കുകയും ചെയ്തു. എന്നിരുന്നാലും അദ്ദേഹം കൂടുതല്‍ സമയവും ആദ്ധ്യാത്മിക കാര്യങ്ങള്‍ക്കാണ് ചിലവഴിച്ചത്. അദ്ദേഹത്തിന് 40 വയസ്സുള്ളപ്പോള്‍ മക്കയ്ക്ക് അടുത്തുള്ള ജബലുന്നൂറിലെ ഹിറാ ഗുഹയില്‍ ധ്യാനത്തിന് ഇരിക്കുന്ന സമയത്ത് ദൈവത്തിന്റെ ദിവ്യമായ അരുളപ്പാട് ലഭിച്ചു എന്ന് പറയപ്പെടുന്നു. (ക്രി.വ. 610). ആദ്യത്തെ കുറച്ചുകാലം അദ്ദേഹം ബന്ധുക്കള്‍ക്കും ചങ്ങാതിമാര്‍ക്കും ഉപദേശം നല്‍കാന്‍ തുടങ്ങി. പിന്നീട് ഇത് പൊതു ജനങ്ങളിലേക്കും വ്യാപിപ്പിച്ചു.

മുഹമ്മദ് തനിക്ക് ദൈവത്തിന്റെ നിര്‍ദ്ദേശം ലഭിച്ചു എന്ന് പ്രഖ്യാപിക്കുകയും തനിക്കു മുമ്പ് വന്ന മൂസ, ഈസ, എന്നീ പ്രവാചകരെപ്പോലെ താനും ഒരു പ്രവാചകനാണെന്ന് അവകാശപ്പെടുകയും ചെയ്തു. ദൈവം ഒന്നാണെന്നും ആ അല്ലാഹുവിനു മുന്നില്‍ പശ്ചാത്താപവും കീഴടങ്ങലും മൂലം അന്തിമനാളിലെ വിധി അനുകൂലമാക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. ആദ്യാകാലത്ത് അദ്ദേഹത്തിന് അനുയായായികള്‍ കുറവായിരുന്നു, എന്നാല്‍ താമസിയാതെ അനുയായികള്‍ എണ്ണത്തില്‍ വര്‍ദ്ധിച്ചതോടെ അദ്ദേഹത്തിനെതിരെ എതിര്‍പ്പുകളുയര്‍ന്നു. ഖുറൈശിമാര്‍ അദ്ദേഹത്തെ ആളപായം വരുത്താന്‍ ശ്രമിക്കുകയും അദ്ദേഹവും വിശ്വസ്തരായ കുറേ അനുയായികളും മക്കയില്‍ നിന്ന് സിറിയയിലേക്കുള്ള വഴിയിലുള്ള യസ്‌രിബിലേക്ക് പലായനം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ ആഗമനത്തോടെ യസ്‌രിബിന് മദീനത്തുന്നബി (പ്രവാചകന്റെ പട്ടണം) എന്ന് പേര് ലഭിക്കുകയും പില്‍കാലത്ത് മദീന എന്ന് അറിയപ്പെടുകയും ചെയ്തു. ക്രി.വ. 622-ല് നടന്ന ഈ പാലായനത്തെ ഹിജ്റ എന്നാണ് പറയുന്നത്. ആ വര്‍ഷമാണ് മുഹമ്മദിന് രാഷ്ട്രീയമായും നേതൃത്വം കൈവന്നത്. ഹിജ്റയെ ആസ്പദമാക്കി പിന്നീട് വന്ന ചരിത്രകാരന്മാര്‍ കലണ്ടര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതാണ് ഹിജ്റ വര്‍ഷം എന്നറിയപ്പെടുന്നത്. പില്‍കാലത്ത് പ്രവാചകന്റെ പ്രതിനിധിയായി ഭരണം നടത്തിയ ഖലീഫ ഉമറിന്റെ കാലത്താണ് ഹിജ്‌റ കലണ്ടര്‍ നിലവില്‍ വന്നത്.

മദീനയില്‍ അദ്ദേഹം പ്രവാചകനും ഭരാണിധികാരിയും ന്യായാധിപനും സൈന്യാധിപനുമായി. മദീനയിലെ മറ്റു ജൂതഗോത്രങ്ങളുമായി സഹകരണ കരാറുകളുണ്ടാക്കി. പ്രധാനമായും ഒരുമിച്ച് നിന്ന് നിര്‍വഹിക്കേണ്ട മദീനയുടെ സംരക്ഷണവും ന്യൂനപക്ഷമായിരുന്ന ജൂതന്മാര്‍ക്കുള്ള ആരാധന സ്വാതന്ത്ര്യവും ആയിരുന്നു പ്രധാന വ്യവസ്ഥകള്‍. ഹിജ്‌റക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് മക്കക്കാരുമായി ബദര്‍ എന്ന സ്ഥലത്ത് വെച്ച് നടന്ന പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ സൈന്യം വിജയിച്ചു. തൊട്ടടുത്ത വര്‍ഷം മദീനയുടെ തൊട്ടടുത്ത് ഉഹ്ദ് പര്‍വ്വതത്തിനടുത്ത് വെച്ച് നടന്ന ഉഹ്ദ് യുദ്ധത്തില്‍ മക്കക്കാരും വിജയിച്ചു. അതിന് ശേഷം മദീന ആക്രമിക്കാനെത്തിയ ശത്രുകളെ കിടങ്ങ് കുഴിച്ച് പ്രതിരോധിച്ച ഖന്തഖ് യുദ്ധവും മക്കക്കാരുമായുണ്ടാക്കി സമാധാന സന്ധിയായ ‘ഹുദൈബിയ സന്ധി’യും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ തന്നെയായിരുന്നു. ക്രി.വ. 630-ന് പതിനായിരക്കണക്കിന് അനുയായികളുമായി ഒരു പോരാട്ടവും കൂടാതെ തന്നെ അദ്ദേഹം മക്ക കീഴടക്കി.

പിന്നീട് അറേബ്യയിലെ ഏറിയപങ്കും അദ്ദേഹം ഇസ്ലാം മതത്തിനു കീഴിലേക്ക് യുദ്ധത്തിന്റെ സഹായം കൂടാതെ തന്നെ കൂട്ടിച്ചേര്‍ത്തു. താമസിയാതെ അദ്ദേഹം സിറിയയിലേക്കും പേര്‍ഷ്യയിലേക്കും മത പ്രബോധനം‍ വ്യാപിപ്പിച്ചു.ക്രി.വ. 632-ല്‍ തന്റെ 63-ആം വയസ്സില്‍ ആയിരുന്നു പ്രവാചകന്റെ വിയോഗം

ഖുര്‍‌ആന്‍

ഖുര്‍‌ആന്‍ ഇസ്‌ലാം മതത്തിലെ ഏറ്റവും പ്രാമാണികമായ ഗ്രന്ഥമാണ്.[9] ഖുര്‍‌ആന്‍ പൂര്‍ണ്ണമായും ദൈവ വചനമാണെന്ന് മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. മുഹമ്മദിന് തന്റെ നാല്‍പ്പതാം വയസ്സില്‍ പ്രവാചകത്വം ലഭിക്കുകയും അന്നു മുതല്‍ അദ്ദേഹത്തിന്റെ മരണംവരെയുള്ള ഇരുപത്തിമൂന്ന് വര്‍ഷക്കാലയളവില്‍ വിവിധ സന്ദര്‍ഭങ്ങളിലായി ജിബ്‌രീല്‍(ഗബ്രിയേല്‍) മാലാഖ മുഖേന അവതരിച്ചു കിട്ടിയ ദൈവീക സന്ദേശമാണ് ഖുര്‍‌ആന്‍ എന്നാണ് മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്. മുഹമ്മദ് ജീവിച്ചിരിക്കെത്തന്നെ അദ്ദേഹത്തിന്റെ അനുയായികള്‍ ഖുര്‍‌ആന്‍ വചനങ്ങള്‍ എഴുതി വെക്കുകയും മനഃപ്പാഠമാക്കുകയും ചെയ്തിരിന്നു. കല്‍പ്പലകകള്‍, തോല്‍ തുടങ്ങിയ മാധ്യമങ്ങളില്‍ എഴുതി വെച്ചിരുന്ന ഖുര്‍‌ആന്റെ ക്രോഡീകരണം നടന്നത് ഖലീഫ അബൂബക്റിന്റെ കാലത്താണ്.

ഖുര്‍‌ആനില്‍ 114 അദ്ധ്യായങ്ങള്‍ (സൂറത്) ആണുള്ളത്. ആകെ വചനങ്ങള്‍ (ആയത്ത്) 6236 ആണ്. ഖുര്‍ആനിലെ എല്ലാ അദ്ധ്യായങ്ങളും വിഷയമനുസരിച്ചല്ല നാമകരണം ചെയ്തിട്ടുള്ളത് എങ്കിലും ചില അദ്ധ്യായങ്ങള്‍ അതിന്റെ പ്രധാന വിഷയമനുസരിച്ച് നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഖുര്‍‌ആനിക വചനങ്ങള്‍ “മക്കയില്‍ അവതരിച്ചത്“, “മദീനയില്‍ അവതരിച്ചത്” എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഖുര്‍‌ആന്റെ വ്യാഖ്യാന ശാസ്ത്രം തഫ്‌സീര്‍ എന്നറിയപ്പെടുന്നു.[10]

കാലാനുസാരേണ നേരത്തെ അവതരിക്കപ്പെട്ട അദ്ധ്യായങ്ങള്‍ (മക്കയില്‍ അവതരിക്കപ്പെട്ടവ) മുസ്‌ലിം സമൂഹത്തിന് നൈതികവും ആത്മീയവുമായ ഉപദേശങ്ങളടങ്ങിയതും പിന്നീടുള്ളവ (മദീനയില്‍ അവതരിക്കപ്പെട്ട) ധാര്‍മ്മികവും സാമൂഹികവുമായ ഉപദേശങ്ങള്‍ ഉള്ളവയുമാണെന്ന്‌ വിവക്ഷിക്കപ്പെടുന്നു.[11]

ഖുര്‍‌ആന്‍ എന്ന അറബി ഭാഷാപദത്തിന്റെ അര്‍ത്ഥം ‘പാരായണം ചെയ്യപ്പെടേണ്ടത്‘ എന്നാണ്. ‘ഖുര്‍‌ആന്‍‘ എന്നതുകൊണ്ട്‌ മുസ്‌ലിംകള്‍ അര്‍ത്ഥമാക്കുന്നത് അറബി ഭാഷയില്‍ പാരായണം ചെയ്യപ്പെടുന്ന ഖുര്‍‌ആന്‍ വചനങ്ങള്‍ എന്നാണ്.[12] ‘ഖുര്‍‌ആന്‍‘ എന്ന പദം അറബി ഭാഷയില്‍ ആദ്യം ഉപയോഗിക്കപ്പെടുന്നത്‌ ഖുര്‍‌ആനില്‍ത്തന്നെയാണ്.[13]

മലക്കുകള്‍

മലക്കുകളിലുള്ള വിശ്വാസം ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലൊന്നാണ്. ‘മലക്‘ എന്ന അറബി പദത്തിന് ‘മാലാഖമാര്‍’ എന്ന്‌ സാമാന്യാര്‍ത്ഥം നല്‍കാമെങ്കിലും ‘ദൂതന്‍’ (മനുഷ്യപ്രകൃതി ഉള്ളതല്ല) എന്ന അര്‍ത്ഥവും കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌. ഖുര്‍‌ആന്‍ പ്രകാരം മലക്കുകള്‍ക്ക് സ്വന്തമായി ചിന്താശേഷിയില്ല. അവ സമ്പൂര്‍ണ്ണമായും ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തികളാണ്.[14] ദൈവത്തിന്റെ ആജ്ഞയനുസരിച്ച് പ്രവാചകന്മാര്‍ക്കും മറ്റും സന്ദേശമെത്തിക്കുക, ദൈവത്തെ സ്തുതിക്കുക, ഒരോ മനുഷ്യരുടെയും കര്‍മ്മങ്ങള്‍ രേഖപ്പെടുത്തുക, മനുഷ്യന്റെ കാലാവധിയെത്തുമ്പോള്‍ (മരണസമയത്ത്) ജീവനെടുക്കുക എന്നിവയെല്ലാമാണ് മലക്കുകളുടെ ജോലികളിലുള്‍പ്പെടുന്ന കാര്യങ്ങള്‍. ഇപ്രകാരം പ്രവാചകന്മാര്‍ക്കും ദൈവദൂതന്മാര്‍ക്കും ദൈവിക സന്ദേശങ്ങള്‍ എത്തിച്ചു കൊടുക്കുന്ന മലക്കാണ് ‘ജിബ്‌രീല്‍’ (ഗബ്രിയേല്‍ മാലാഖ).

പ്രവാചകന്മാര്‍


ഇസ്‌ലാമിലെ പ്രധാന വിശ്വാസങ്ങളിലൊന്ന്‌ പ്രവാചകന്മാരിലുള്ള വിശ്വാസമാണ്. ഇസ്‌ലാമിക വിശ്വാസപ്രകാരം പ്രവാചകന്മാര്‍ മനുഷ്യരില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഓരോ പ്രദേശങ്ങള്‍ക്കും ജനസമൂഹങ്ങള്‍ക്കും പ്രത്യേകം അയക്കപ്പെട്ട പ്രവാചന്മാരുണ്ട്. ഈ പ്രവാചകന്മാരില്‍ അവസാനത്തേതും ലോകജനതയ്ക്ക് മുഴുവനായും ദൈവികസന്ദേശം എത്തിയ്ക്കാന്‍ നിയോഗിക്കപ്പെട്ട പ്രവാചകനാണ് മുഹമ്മദ്‌ എന്ന് മുസ്‌ലിംകള്‍ വിശ്വസിയ്ക്കുന്നു. ഹദീഥ് അനുസരിച്ച് ഒരു ലക്ഷത്തി ഇരുപതിനായിരത്തില്‍ പരം പ്രവാചകന്മാര്‍ അയക്കപ്പെട്ടിട്ടുണ്ട്[15]. പക്ഷെ ഇരുപത്തഞ്ച് പേരുടെ പേര്‍ മാത്രമേ ഖുര്‍ആനില്‍ പറഞ്ഞിട്ടുള്ളൂ. അവ താഴെ കൊടുക്കുന്നു:

ആദം
ഇദ്‌രിസ്
നൂഹ്
ഹൂദ്
സ്വാലിഹ്
ഇബ്റാഹിം
ലൂത്വ്
ഇസ്മായില്‍
ഇസ്ഹാഖ്
യഅ്ഖൂബ്
യൂസുഫ്
അയ്യൂബ്
ശുഐബ്
മൂസ
ഹാറൂന്‍
ദുല്‍ഖിഫുല്‍
ദാവൂദ്
സുലൈമാന്‍‍
ഇല്ല്യാസ്‌‌
അല്‍-യസഅ്
യൂനുസ്
സകരിയ്യ
യഹ്‌യ
ഈസ
മുഹമ്മദ്
പ്രവാചകന്മാരില്‍ ആദ്യത്തേത് ആദം ആണെന്നാണ് മുസ്‌ലിം വിശ്വാസം. യേശു ഇസ്രായീല്‍ ജനതയിലേക്ക് നിയോഗിക്കപ്പെട്ട ഒരു പ്രവാചകനാണെന്ന്‌ മുസ്‌ലിംകള്‍ കരുതുന്നു. അദ്ദേഹത്തിന് നല്‍കപ്പെട്ട വേദഗ്രന്ഥമാണ് ഇഞ്ചീല്‍

വിധിവിശ്വാസം


ഇസ്ലാമിക വിശ്വാസത്തില്‍ ദൈവ ഹിതത്തെ പറ്റി വിവരിക്കുന്നത് ദൈവം എല്ലാത്തിനെ പറ്റി അറിവുള്ളവനും എല്ലാകാര്യങ്ങളെയും നിയന്ത്രിക്കുന്നവനുമാകുന്നു. ഇത് ഖുര്‍ ആനില്‍ ഇങ്ങനെ വിവരിക്കുന്നു. “പറയുക: അല്ലാഹു ഞങ്ങള്‍ക്ക് രേഖപെടുത്തിയതല്ലാതെ ഞങ്ങള്‍ക്കൊരിക്കലും ബാധിക്കുകയില്ല. അവനാണ് ഞങ്ങളുടെ യജമാനന്‍. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്പിക്കേണ്ടത്.(9:51)” ഈ ലോകത്ത് നല്ലതും ചീത്തയും അടക്കം എല്ലാ കാര്യങ്ങളും സംഭവിക്കുന്നത് അല്ലാഹുവിന്റെ വിധി അനുസരിച്ചാണ്. അല്ലാഹു അനുവദിക്കപെടാതെ ഒന്നും തന്നെ സംഭവിക്കുകയില്ല. ഇസ്ലാമിക ദൈവ ശാസ്ത്രത്തില്‍ തിന്മക്കെതിരെയുള്ള ദൈവത്തിന്റെ അഭാവത്തെകുറിച്ച് പറയുന്നത് നന്മയും തിന്മയുമായ എല്ലാകാര്യങ്ങളും മനുഷ്യന്‍ ഇപ്പോള്‍ കാണാന്‍ കഴിയാത്ത ഒരു ഫലം ഭാവിയില്‍ കിട്ടും എന്നാണ്. ദൈവശാസ്ത്ര പണ്ഡിതന്മാര്‍ സമര്‍ത്ഥിക്കുന്നത് എല്ലാകാര്യങ്ങളും മുന്‍ കൂട്ടി നിശ്ചയിച്ചതാണെങ്കിലും മനുഷ്യന്‍ ശരിയും തെറ്റും തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും, കഴിവുമുണ്ട്. അത് കൊണ്ട് അവന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് അവന്‍ തന്നെ ഉത്തരവാദിയായിരിക്കും.

ഇസ്ലാം മതത്തിന്റെ സ്വീകാര്യതയ്ക്കുള്ള കാരണങ്ങള്‍


മൗലികമായ കാരണം മുഹമ്മദ് നബിയുടെ വ്യക്തി മാഹാത്മ്യം തന്നെയാണ്‌. ലളിത ജീവിതത്തിന്റെ മൂര്‍ത്തീമദ്ഭാവമായിരുന്നു മുഹമ്മദ് നബി. അദ്ദേഹം വേവിക്കാത്ത മണ്‍കട്ടകള്‍ കൊണ്ടുണ്ടാക്കിയ കുടിലുകളിലാണ്‌ താമസിച്ചിരുന്നത്. നിലത്ത് പായ വിരിച്ച് അതിലാണ്‌ ഉറങ്ങിയത്. തന്റെ കീറിയ വസ്ത്രങ്ങള്‍ തുന്നിയിരുന്നതും കേടായ പാദരക്ഷകള്‍ ശരിയാക്കിയിരുന്നതും അദ്ദേഹം തന്നെയായിരുന്നു. തനിക്കു തന്നെ ചെയ്യാന്‍ സാധിക്കുന്ന ഒരു ജോലിയും അദ്ദേഹം മറ്റുള്ളവരെക്കൊണ്ട് ചെയ്യിച്ചിരുന്നില്ല. വീട്ടു ജോലികളും അദ്ദേഹം തന്നെയാണ്‌ ചെയ്തരുന്നത്. ഈത്തപ്പഴവും ബാര്‍ലികൊണ്ടുള്ള അപ്പവുമായിരുന്നു പ്രധാന ആഹാരം. ആതുരശുശ്രൂഷയിലും സാധുക്കള്‍ക്ക് ധര്‍മ്മം കൊടുക്കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. അദ്ദേഹം ഉപദേശിച്ചിരുന്നതെല്ലാം പ്രവൃത്തിയിലും ചെയ്തു കാണിച്ചിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തെ സര്‍വരും ബഹുമാനിക്കുകയും അനുനയിക്കുകയും ചെയ്തു.

മറ്റൊരു കാരണം അന്നത്തെ ദുരാചാരങ്ങള്‍ ആയിരുന്നു. ബഹുഭാര്യാത്വം ബഹുഭര്‍ത്തൃത്വം, ശിശുഹത്യ, നരബലി തുടങ്ങിയ സാമൂഹിക അനാചാരങ്ങള്‍ കോണ്ട് പൊറുതി മുട്ടിയ ജനങ്ങള്‍ക്ക് ആത്മീയമായ ഉദ്ധാരണത്തിന് യാതൊരു വഴിയും ഇല്ലാതിരുന്ന സമയത്താണ് മുഹമ്മദിന്റെ ഉദയം. എങ്കിലും ലോകത്ത് ദുഷ് പ്രവണതകളുടെ വേലിയേറ്റത്തില്‍ മാനുഷികത തംസ്കൃതമായപ്പോഴും ചില നല്ല ശീലങ്ങള്‍ അവലംബിച്ചു ജീവിച്ച അറബികള്‍, സംസ്‌കരണത്തിനു താരതമ്യേന പ്രയാസമില്ലാത്ത ജനതയാണ്.

>> Sunday, March 4, 2012

ഒരു മുസല്‍മാന്‍ വിശ്വസിക്കേണ്ടത് 6 കാര്യങ്ങളാണ്
1 .അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കുക
2 .അല്ലാഹുന്റെ മലക്കുകളെക്കൊണ്ട് വിശ്വസിക്കുക
3 .അല്ലാഹുവിന്റെ മുര്സലുകളെക്കൊണ്ട് വിശ്വസിക്കുക
4 .അല്ലാഹുവിന്റെ കിത്താബുകളെക്കൊണ്ട് വിശ്വസിക്കുക
5 .അവസാന നാളിനെക്കൊണ്ട് വിശ്വസിക്കുക
6 .നന്മയും തിന്മയുമായ എല്ലാകാര്യങ്ങളും അല്ലാഹുവില്‍ നിന്നാണ് വരുന്നതെന്ന് വിശ്വസിക്കുക.
.
ഒരു മുസല്‍മാന്‍ ചെയ്യേണ്ട 5 കാര്യങ്ങള്‍.
1.ഷഹാടത്കലിമ അര്‍ത്ഥമറിഞ്ഞു മനസ്സിലുറപ്പിച്ചു നാവുകൊണ്ട് ചൊല്ലുക.
2.5 നേരത്തെ നമസ്കാരം കൃത്യമായി അനുഷ്ട്ടിക്കുക
3.റമളാന്‍ മാസത്തില്‍ നോമ്പ് അനുഷ്ട്ടിക്കുക
4.സക്കാത് കൊടുക്കുക
5.കഴിവുള്ളവന്‍ മക്കയില്‍ പോയി ഹജ്ജ് ചെയ്യുക.

0 comments:

  © Blogger templates Shiny by Ourblogtemplates.com 2008

Back to TOP